കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും പിഴയും വിധിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ പൊലിസ് മേധാവി ടി.പി. സെൻകുമാർ. ഈ ശിക്ഷാവിധി തികച്ചും മാതൃകാപരമാണെന്നും പല നാൾ കള്ളൻ ഒരു നാൾ പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു ഐപിഎസ് ഉദ്യോഗസ്ഥർ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തച്ചങ്കരിക്കെതിരെ എട്ടോളം അന്വേഷണങ്ങൾ നടത്തി താൻ തന്നെ റിപ്പോർട്ട് നൽകിയതാണെന്നും സെൻകുമാർ വെളിപ്പെടുത്തി. എന്നാൽ രാഷ്ട്രീയ സ്വാധീനം മൂലം അക്കാലത്ത് നടപടികൾ ഒന്നും ഉണ്ടായില്ല.
എങ്കിലും അത്തരം സ്വാധീനങ്ങൾക്ക് വഴങ്ങാതെ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കൃത്യമായി പ്രവർത്തിച്ചതുകൊണ്ടാണ് ഇപ്പോൾ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തച്ചങ്കരിക്ക് നാല് വര്‍ഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴ ശിക്ഷയുമാണ് ലഭിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധികം തടവ് അനുഭവിക്കണം.